വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യ ആരാധനയിലൂടെയും കാരുണ്യ പ്രവൃത്തികളിലൂടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുവാന്‍ യുഎസ് കത്തോലിക്കാ മെത്രാന്മാരുടെ തീരുമാനം. രാജ്യത്തിന്റെ ഐക്യത്തിനും സൌഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിൽ സഭയോടൊപ്പം പങ്കുചേരാൻ എല്ലാ കത്തോലിക്ക വിശ്വാസികളെയും ആഹ്വാനം ചെയ്യുകയാണെന്നു ബിഷപ്പുമാരുടെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
ജൂലൈ 4ന് മുമ്പ്, 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലും 250 കൂട്ടായ കാരുണ്യ പ്രവർത്തനങ്ങളിലും സഹകരിക്കുവാന്‍ ഇടവകകളോട് ബിഷപ്പുമാർ ആഹ്വാനം ചെയ്തു. ജൂൺ 12ന് ബിഷപ്പുമാർ അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതിനു മുന്നോടിയായിട്ടു കൂടിയാണ് ഇവ ഒരുക്കുന്നത്. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടക്കുന്ന പ്രതിഷ്ഠ കര്‍മ്മത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
കാരുണ്യ പ്രവൃത്തികൾ നടത്താന്‍ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പദ്ധതി രൂപീകരണം നടത്താമെന്നും ഇടവകകളിൽ നിലവിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അവസരമുണ്ടെന്നും യുഎസ് മെത്രാന്‍ സമിതി പറയുന്നു. പ്രതിസന്ധി നേരിടുന്ന ഗർഭിണികളായ സ്ത്രീകളെ സഹായിക്കുക, ഭക്ഷണശാലകൾക്ക് സംഭാവന നൽകുക, ഒരു അഭയാർത്ഥി കുടുംബത്തെ സ്പോൺസർ ചെയ്യുക, വീടില്ലാത്ത അഭയകേന്ദ്രങ്ങളിൽ സന്നദ്ധസേവനം ചെയ്യുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കാലയളവില്‍ നടത്താമെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി.
The Catholic Church to move forward with charitable work on the two and a half centuries since the American Declaration of Independence.





















